പുതിയ സ്വകാര്യ നയം നടപ്പിലാക്കുന്നത് നീട്ടിവെച്ച് വാട്ട്‌സ്ആപ്പ്

വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8 ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്ട്‌സ്ആപ്പ് . വിവരങ്ങള്‍ കൈമാറുമെന്ന വാട്സ്ആപ്പിന്റെ പുതിയ നയം ലോകമൊട്ടാകെ ഉപയോക്താക്കള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്ട്‌സ്ആപ്പ് നിലപാട് മാറ്റിയത്.മെയ് 15 വരെ സ്വകാര്യ നയം നടപ്പിലാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ നയങ്ങളെക്കുറിച്ചറിയാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും . വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്‌പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്‌സ്ആപ്പ് പറയുന്നു.

ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പുതിയ പോളിസി ഫെബ്രുവരി എട്ടിന് പ്രാബല്യത്തില്‍ വരുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരുന്നത്.വാട്‌സ്ആപ്പ് വരിക്കരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്‌സൈറ്റുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്‌സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം.

ഇത്തരം വിവരങ്ങള്‍ ശേഖരിക്കുമെന്ന് മാത്രമല്ല ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ളവയ്ക്കും വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നുമാണ് പുതിയ നയത്തില്‍ പറയുന്നത്. പുതിയ നയം അംഗീകരിച്ചാല്‍ മാത്രമേ ഇനി വാട്‌സ്ആപ്പ് ഉപയോഗിക്കാനാവൂ. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് അവര്‍ കൂടുതലായി തിരയുന്ന ഉത്പന്നങ്ങളും സേവനങ്ങളുടെയും പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനു പിന്നാലെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ മാറിതുടങ്ങുകയും ചെയ്തു . മെസേജിംഗ് ആപ്ലിക്കേഷനുകളായ സിഗ്‌നല്‍, ടെലഗ്രാം അടക്കമുള്ളവയുടെ ഡൗണ്‍ലോഡിംഗില്‍ വര്‍ധനവ് ഉണ്ടായി.

 

Share news
error: Content is protected !!
Scroll to Top