500, 1000 രൂപ നിരോധനം; ഖത്തറില്‍ പണവിനിമയ സ്ഥാനങ്ങള്‍ ഇന്ത്യന്‍ രൂപ വാങ്ങുന്നതും വില്‍ക്കുന്നതും നിര്‍ത്തിവെച്ചു

ദോഹ: നാട്ടില്‍ നിന്ന് മടങ്ങിവരുമ്പോള്‍ തിരിച്ച് നാട്ടിലെത്തിയാല്‍ പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കായി ഒരു ചെറിയ തുക കൈയ്യില്‍ കരുതുന്നവരാണ് ഏറെ പ്രവാസികളും. രാജ്യത്ത് 500 , 1000 രൂപ നോട്ടുകള്‍ നിരോധിച്ചതോടെ ഖത്തറിലെ നിരവധി പണവിനിമയ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ രൂപ വില്‍ക്കുന്നതും വാങ്ങുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്.

തങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ മാറുന്നതിനായി പണവിനിമയ സ്ഥാപനങ്ങളെ സമീപിച്ച പ്രവാസികള്‍ക്ക് നിരാശയോടെയാണ് മടങ്ങാനായത്. എന്നാല്‍ കൈവശമുള്ള നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും മാറുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഡിസംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിന് കഴിയാത്തവര്‍ക്ക് റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ മാര്‍ച്ച് 31 വരെ തിരിച്ചടയ്ക്കാന്‍ കഴിയും. ഇതിന് വേണ്ടി കാരണം ബോധിപ്പിച്ചുള്ള സത്യവാങ്മൂലം നല്‍കണം.

എന്നാല്‍ ഇതിനോടകം നാട്ടിലേക്ക് മടങ്ങുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൈവശം തങ്ങളുടെ കൈവശം കരുതിയിരുന്ന പണം കൊടുത്തയച്ച് മാറിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികള്‍. ഇന്ത്യന്‍ എംബസി ഇടപെട്ട് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി നേടിയാല്‍ മാത്രമേ പണവിനിമയ സ്ഥാപനങ്ങള്‍ക്കും പ്രവാസികള്‍ക്കും ഉണ്ടായ ആശങ്ക പരിഹരിക്കാനാവു.

Share news
error: Content is protected !!
Scroll to Top