കുത്തിവെപ്പ് ഭയന്ന് പട്ടി കടിച്ചത് മറച്ചു വെച്ച 14-കാരന് ദാരുണാന്ത്യം

ചേര്‍ത്തല: കുത്തിവെപ്പ് ഭയന്ന് പട്ടി കടിച്ചത് മറച്ചു വെച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അര്‍ത്തുങ്കലില്‍ സ്രാമ്പിക്കല്‍ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ രാജേഷ് (14) ആണ് മരിച്ചത്.

കുട്ടിയുടെ മരണം പേവിഷബാധ മൂലമായിരിക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ദേഹാസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടി 16 നാണ് മരിച്ചത്.

പരിശോധിച്ച ഡോക്ടര്‍മാരുടെയും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസിലും ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍മലിന്റെ അനുജന്‍ അമലിന്റെ മുഖത്തു പട്ടിയുടെ നഖംകൊണ്ടു മുറിവേറ്റിരുന്നു. അതേ തുടര്‍ന്ന് കുത്തിവെപ്പ് എടുത്തിരുന്നു. . ഈയിടെ നിര്‍മലിന്റെ മുഖത്തും മുറിവേറ്റിരുന്നു. എന്നാല്‍ സൈക്കിളില്‍നിന്നു വീണതാണെന്നാണു വീട്ടുകാരോടു പറഞ്ഞത്. കുത്തിവെപ്പിനെ ഭയന്നായിരിക്കാം ഇതെന്നു കരുതുന്നു.

അതേ സമയം, കൂട്ടുകാരോടു പട്ടിയില്‍നിന്നു മുറിവേറ്റതാണെന്നാണു രാജേഷ് പറഞ്ഞത് എന്നാണ് വിവരം. വീട്ടില്‍വളര്‍ത്തുന്ന പട്ടിയെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടില്‍ത്തന്നെ നിരീക്ഷിക്കും. പട്ടിയില്‍നിന്നു മുറിവുണ്ടായിട്ടും യഥാസമയം വാക്‌സിന്‍ സ്വീകരിക്കാത്തതാണു മരണ കാരണമെന്നാണു വിലയിരുത്തല്‍. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 12 പേര്‍ക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പു നല്‍കി. തിങ്കളാഴ്ച ജില്ലാ ജാഗ്രതാ ഓഫീസര്‍ ഡോ. എസ്. ഷാജിയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി വിവരങ്ങള്‍ തേടി.

Share news
error: Content is protected !!
Scroll to Top