പെരുവള്ളൂർ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിസ്വീകരിച്ച് സ്‌കൂള്‍ അധികൃതര്‍. കഴിഞ്ഞ ശനിയാഴ്ച സ്കൂൾ വിട്ടതിനു ശേഷം പൊതു റോഡിൽ വെച്ച് ഏതാനും ചില +2 വിദ്യാർത്ഥികൾ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ കുറ്റാരോപിതരായ അഞ്ചു പ്ലസ് ടു വിദ്യർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി പെരുവള്ളൂർ നജാത്ത് എച്ച് .എസ് സ്കൂൾ അധികൃതർ അറിയിച്ചു.
മർദ്ദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ അറിയിക്കാതെയാണ് വീട്ടിൽ പോയത്. പുറത്തുനിന്നു വിവരം അറിഞ്ഞതനുസരിച്ച് അധ്യാപകർ ഉടൻ തന്നെ നേരിട്ട് കുട്ടിയുടെ വീട്ടിൽ ചെന്നു. അധ്യാപകർ വിവരം അറിയിച്ചപ്പോഴാണ് കുട്ടിയുടെ വീട്ടുകാർ വിവരം അറിയുന്നത്.
കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കാനും പോലീസിൽ പരാതി നൽകാനും, രക്ഷിതാക്കളോട് നിർദേശിക്കുകയും കുറ്റാരോപിതരായ വിദ്യാർത്ഥികൾക്കെതിരെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി എടുത്തതായി അവരുടെ രക്ഷിതാക്കളെ വിളിച്ചറിയിക്കുകയും ചെയ്തു.
കുറ്റാരോപിതരായ കുട്ടികളുടെ രക്ഷിതാക്കൾ മർദനമേറ്റ കുട്ടിയുടെ വീട്ടിൽ പോയി കുട്ടിയോടും രക്ഷിതാക്കളോടും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. ആദ്യദിവസം ക്ലാസ് ടീച്ചർ, അടുത്ത ദിവസം പ്രിൻസിപ്പൽ, ഡിപ്പാർട്മെന്റ്റ് മേധാവികൾ, സ്ഥാപന മാനേജ്‌മെൻറ് പ്രധാന ഭാരവാഹികൾ എന്നിവർ കുട്ടിയെ വീട്ടിൽ പോയി സന്ദർശിച്ച് കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. നജാത്ത് സ്കൂൾ വിദ്യാർത്ഥികളുടെ അച്ചടക്കത്തിന് ഏറ്റവും പ്രാധാന്യം നൽകി വരുന്നതിനാൽ ഒരു തരത്തിലുള്ള അച്ചടക്ക ലംഘനവും സ്ഥാപനം അനുവദിക്കാറില്ലെന്നും സ്കൂൾ അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.




