ധര്‍മജന് വോട്ടെണ്ണലിന് ബാലുശ്ശേരിയിലെത്താനാവില്ല

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് മണ്ഡലത്തിലെത്താനാവില്ല. വിദേശ രാജ്യങ്ങളിലേയ്ക്ക് നേപ്പാള്‍ വഴിയുള്ള ഗതാഗതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇത്.

വോട്ടെണ്ണലിന് വേണ്ടി കോഴിക്കോടെത്താന്‍ ധര്‍മജന്‍ ദിവസങ്ങളായി ശ്രമിച്ചു വരുന്നുണ്ട്. വോട്ടെണ്ണല്‍ നടക്കുന്നതിനിടെ ധര്‍മജന് ഇന്ത്യയിലെത്താനാകുമോ എന്നതില്‍ ഉറപ്പായിട്ടില്ല.

കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്ടറില്‍വന്ന ശേഷം റോഡ്മാര്‍ഗം ഡല്‍ഹിയിലെത്താനാണു ശ്രമം. ഇതു സാധ്യമായാലും ഒരാഴ്ചയോളം ക്വാറന്റീനില്‍ ഇരിക്കേണ്ടിവരും. ഡല്‍ഹിയിലെത്താന്‍ കഴിഞ്ഞാല്‍ അവിടെ ക്വാറന്റീനിലിരിക്കാനാണ് സാധ്യതയെന്നും ധര്‍മജന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ബിബിന്‍ ജോര്‍ജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ധര്‍മജനും സംവിധായകന്‍ ജോണി ആന്റണിയുമടക്കമുള്ളവര്‍ കാഠ്മണ്ഡുവിലേക്ക് പോയത്.

കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചതോടെയാണ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് കാഠ്മണ്ഡു വഴി പോവാനുള്ള സൗകര്യം ഏപ്രില്‍ ആദ്യവാരങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏപ്രില്‍ 14നു ശേഷം കോവിഡ് വ്യാപനം രൂക്ഷമായതോടെ നേപ്പാളില്‍ ലോക്ഡൗണ്‍ തുടങ്ങി. ഇതോടെയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ മുടങ്ങിയത്.

ഇന്ത്യയില്‍നിന്നുള്ള പതിനയ്യായിരത്തോളം പ്രവാസികളാണ് നേപ്പാളില്‍ കുടുങ്ങിയത്. ഇവരോട് ഉടനെ രാജ്യം വിടണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോടുനിന്ന് സൗദിയും യുഎഇയുമടക്കമുള്ള രാജ്യങ്ങളിലേക്ക് പോവാനായി നേപ്പാളിലെത്തിയ അനേകം പേരും ഇക്കൂട്ടത്തിലുണ്ട്. സൗദിയിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശി കാഠ്മണ്ഡുവിലെത്തിയ ശേഷം രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top