HIGHLIGHTS : DGP's recommendation to monitor the activities of foreign workers
അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് സോണൽ ഐ ജി മാർ, റേഞ്ച് ഡിഐജി മാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് നിർദേശം നൽകി. അന്വേഷണപുരോഗതി ആഴ്ചതോറും വിലയിരുത്താനാണ് തീരുമാനം. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അതിക്രമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംസ്ഥാന വ്യാപക നിരീക്ഷണത്തിന് നിർദേശം നൽകിയിട്ടുള്ളത്.
ഇതിനായി തൊഴിൽ വകുപ്പിൻറെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാം. പോലീസ് ആസ്ഥാനത്തും ഓൺലൈനിലും ആയി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പോലീസ് ഉദ്യോഗസ്ഥർ കർശന നിരീക്ഷണം നടത്തണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൻറെ ഉറവിടം കണ്ടെത്തണം. ഇവർ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് രഹസ്യ നിരീക്ഷണം നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
പുതുവത്സരാഘോഷങ്ങളും മക്രോൺ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങൾ നടപ്പിലാക്കാനായി മുഴുവൻ പോലീസ് സേനയെയും വിന്യസിക്കും.