ലോക മൂന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍

ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍. സെമിയില്‍ 3.5-2.5 എന്ന സ്‌കോറിനാണ് ഫാബിയാനോ കരുവാനയെ 29-ാം റാങ്കുകാരനായ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ നാല് ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ പ്രഗ്‌നാനന്ദ മാത്രമാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്.

ഇതോടെ ചെസ് ലോകകപ്പ് ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് 18-കാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കി.

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ നോര്‍വെയുടെ ഇതിഹാസ താരം മാഗ്‌നസ് കാള്‍സനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍താരം അര്‍ജുന്‍ എറിഗാസിയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്.

ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം പ്രഗ്‌നാനന്ദ പേരിലാക്കിയതും ശ്രദ്ധേയമാണ്. ഈ ലോകകപ്പിനിടെയാണ് പ്രഗ്‌നാനന്ദ 18 വയസ് പൂര്‍ത്തിയാക്കിയത്. 2000, 2002 വര്‍ഷങ്ങളില്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടിയത്.

ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെ മുമ്പ് പരാജയപ്പെടുത്തിയിട്ടുള്ള താരമാണ് ആര്‍ പ്രഗ്‌നാനന്ദ. അതിനാല്‍തന്നെ ചെസ് ലോകകപ്പ് ഫൈനല്‍ വലിയ ആവേശമാകും. വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ. ഫൈനലില്‍ കാള്‍സണ്‍ എതിരാളിയായി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നാണ് ഫാബിയാനോ കരുവാനോയെ തോല്‍പിച്ച ശേഷം പ്രഗ്‌നാനന്ദയുടെ പ്രതികരണം. ഫൈനലിലെത്തിയ ആര്‍ പ്രഗ്‌നാനന്ദയെ ഇന്ത്യന്‍ ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് അഭിനന്ദിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top