പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ കായിക രംഗത്തെ മിന്നും താരമായിരുന്ന ദേശീയ ഫുട്‌ബോള്‍ താരം ഇളയേടത്ത് ഹംസക്കോയയുടെ ഒന്നാം ചരമവാര്‍ഷികം പരപ്പനാട് സോക്കര്‍ സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി ആചരിച്ചു.
കഴിഞ്ഞ ജൂണ്‍ 6-നാണ് രാജ്യത്തിന് പരപ്പനങ്ങാടി സംഭാവന ചെയ്ത ഈ ഫുട്‌ബോള്‍ താരം കോവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ നിന്നും നാട്ടിലെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അഞ്ചു തവണ മഹാരാഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച ഹംസക്കോയ രണ്ട് തവണ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിലും പങ്കെടുത്തിരുന്നു. പരപ്പനങ്ങാടി ബി ഇ എം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഫുട്‌ബോളിലും അത് ലറ്റിക്‌സിലും ഏറെ തിളങ്ങിയ ഹംസക്കോയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമില്‍ കളിക്കവെയാണ് അന്നത്തെ ക്ലബ്ബ് ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബോംബയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് അന്നത്തെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകളായ ടാറ്റാസിലും, റെയില്‍വേസിലും കളിച്ചു.
ഇന്നും പരപ്പനങ്ങാടിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നീറുന്ന വേദനയാണ് കോയാക്ക എന്ന് വിളിക്കുന്ന ഹംസക്കോയയുടെ അകാലത്തിലുള്ള വിയോഗം.
ടി.അരവിന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സെക്രട്ടറി വി.ഉണ്ണികൃഷ്ണന്‍, അഷറഫ് .ഇ, കോച്ച് ജസീല, രവീന്ദ്രന്‍ പി.കെ, നജീബ് കെ.ടി, സുരേഷ്, ഷറഫു, അസീസ് പി.ഒഎന്നിവരെ കൂടാതെ പഴയ കാല ഫുട്‌ബോള്‍ താരങ്ങളായിരുന്ന ഇസ്മായില്‍.പി, ഹസ്സന്‍ക്കോയ, യു വി ശ്രീധരന്‍ എന്നിവരും പങ്കെടുത്തു.




