ഒന്നരവര്‍ഷത്തിനിടെ രാജ്യത്ത് 50 ലക്ഷം മരിച്ചു; കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകൊണ്ട് ഒന്നരവര്‍ഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേര്‍ മരിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെ പഠനം പങ്കുവച്ചാണ് രാഹുലിന്റെ ആരോപണം. ഔദ്യോഗിക കണക്കനുസരിച്ച് 4.18 ലക്ഷം ആണ് ഇന്ത്യയിലെ ഇതുവരെയുള്ള കോവിഡ് മരണ നിരക്ക്.

അഭിഷേക് ആനന്ദ്, ജസ്റ്റിന്‍ സന്‍ഡര്‍ഫര്‍, മോദി സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ പഠനത്തില്‍ മൂന്ന് കണക്കുകളാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ സിവിക് രജിസ്ട്രേഷന്‍ ഡേറ്റ ഉപയോഗിച്ചുകൊണ്ട് തയാറാക്കിയ 3.4 ദശലക്ഷം മരണങ്ങള്‍, ഇന്‍ഫെക്ഷന്‍ ഫേറ്റാലിറ്റി റേഷ്യോ പ്രകാരം തയാറാക്കിയ 4 ദശലക്ഷം മരണങ്ങള്‍, കണ്‍സ്യൂമര്‍ പിരമിഡ് ഹൗസ്ഹോള്‍ഡ് സര്‍വേ അടിസ്ഥാനമാക്കി തയാറാക്കിയ 4.9 മരണങ്ങളുടെ കണക്കുകളും.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് മഹാമാരിയെന്നും വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്മെന്റിന്റെ പഠന റിപ്പോര്‍ട്ട് വിലയിരുത്തി. 2020 ജനുവരിമുതല്‍ 2021 ജൂണ്‍വരെയായിരുന്നു പഠന കാലയളവ്. സിറോ സര്‍വേകള്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേകള്‍, ഔദ്യോഗിക കണക്കുകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കൊവിഡ് മരണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഓക്സിജന്‍ ലഭ്യതക്കുറവ് കാരണമുള്ള മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ‘കോവിഡ് കാലത്തെ മരണങ്ങള്‍ക്ക് കാരണം കേന്ദ്രം ഓക്സിജന്‍ കയറ്റുമതി 70 ശതമാനം വര്‍ധിപ്പിച്ചത് കൊണ്ടാണ്’- എന്നായിരുന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞത്.

ഓക്സിജന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ടത്ര ടാങ്കറുകള്‍ ഏര്‍പ്പെടുത്തിയില്ലെന്നും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതാണ് രാജ്യത്തെ കോവിഡ് മരണങ്ങള്‍ക്ക് കാരണമെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

 

Share news
error: Content is protected !!
Scroll to Top