കൊവിഡ് 19 ബാധിത പ്രദേശങ്ങള്‍ മൂന്നായി തരംതിരിച്ചേക്കും

ദില്ലി: കൊവിഡ് വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടാന്‍ കഴിഞ്ഞദിവസം തീരുമാനം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കൊവിഡ് 19 ബാധിച്ച പ്രദേശങ്ങളെ മൂന്നായി തരം തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൊവിഡ് ബാധിത പ്രദേശങ്ങളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ സോണുകളാക്കി തിരിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെയാണ് റെഡ് സോണില്‍ പെടുത്തുക. ഈ മേഖല പൂര്‍ണമായും അടച്ചിടും. യാതൊരു കാരണവശാലും ഇവിടെയുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ആവശ്യമുള്ള സാധനങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ വീടുകളില്‍ എത്തിക്കും. ഈ മേഖലയിലെ ഓരോ വീടുകളിലെയും എല്ലാ അംഗങ്ങളെയും പരിശോധിക്കും. പരിശോധനകള്‍ 14 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി രോഗമുള്ളവരെ ചികിത്സക്കായി മാറ്റും.

ഓറഞ്ച് സോണ്‍ എന്നത് കൊവിഡ് 19 രോഗം രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ രോഗമുക്തി നേടുന്ന പ്രദേശമാണ്. ഇവിടെ നിയന്ത്രിതമായി പൊതുഗതാഗതവും, കൃഷിയും അനുവദിക്കും.

ഗ്രീന്‍ സോണ്‍ എന്നത് കൊവിഡ് ഏറ്റവും കുറവ് ബാധിച്ച പ്രദേശങ്ങളായിരിക്കും. ഇവിടെ നിയന്ത്രണങ്ങളില്‍ കുറച്ച് അയവുണ്ടാവും. എന്നാല്‍ സാമൂഹിക അകലം നിര്‍ബന്ധമായിരിക്കും.

മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഉത്തരവ് പുറത്തിറങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top