കൈത്തറി യൂണിഫോം കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൈത്തറി യൂണിഫോം കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് നേമം ട്രാവന്‍കൂര്‍ സഹകരണ സംഘം തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൈത്തറി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വയം തൊഴില്‍ ചെയ്യുന്ന രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് ഓണത്തിന് മുമ്പ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിന്റെ ഭാഗമായി 1250 രൂപ വീതം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

കൈത്തറി മേഖലയില്‍ കാര്യക്ഷമതയും വൈവിധ്യവല്‍ക്കരണവും കൊണ്ടുവരുന്നതിന് ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ട്.ആധുനിക സാങ്കേതികവിദ്യയെ തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്താന്‍ പ്രത്യേക പരിശീലന പദ്ധതി ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ മതിയായ സേവനവേതന വ്യവസ്ഥകള്‍ ഉറപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് മന്ത്രി അറിയിച്ചു.

ഈ ഓണത്തിന് താനും കുടുംബവും കൈത്തറിയേ ഉപയോഗിക്കൂ എന്ന് മന്ത്രി അറിയിച്ചു.. ഇത് ഒരു ചലഞ്ച് ആയി കേരള സമൂഹം ഏറ്റെടുക്കണം എന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.

Share news
error: Content is protected !!
Scroll to Top