ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം

കോഴിക്കോട് പെരിങ്ങത്തൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. തലശ്ശേരി-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജഗന്നാഥ് ബസ്സിലെ കണ്ടക്ടര്‍ ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണു(28)വിനാണ് മര്‍ദ്ദനമേറ്റത്

ഓടിക്കൊണ്ടിരുന്ന ബസില്‍ സ്ത്രീ യാത്രക്കാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ മുന്നില്‍ വെച്ചാണ് ഒരു സംഘം ബസ്സില്‍ കയറി ക്രൂരമായി മര്‍ദിച്ചത്.

കുറ്റ്യാടി നിന്ന് തലശേരിയിലേക്കുള്ള യാത്രക്കിടെ കല്ലാച്ചിയില്‍ നിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതിയോട് കണ്ടക്ടര്‍ പാസ് ചോദിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടെന്നും തളളിയിട്ടെന്നും ആരോപിച്ചാണ് ഭര്‍ത്താവടക്കമുള്ള ബന്ധുക്കള്‍ മര്‍ദ്ദിക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അതെസമയം ഇത്തരത്തില്‍പരാതി ഉണ്ടായപ്പോള്‍ തന്നെ ബസിലെ ദൃശ്യങ്ങളടക്കം കാണിച്ച് സത്യാവസ്ഥ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ഫുള്‍ചാര്‍ജ്ജ് മാത്രമാണ് ഈടാക്കിയതെന്നും ബസ് ജീവനക്കാര്‍ പറയുന്നു. ഈ വിഷയത്തിലാണ് ബസ് തലശ്ശേരി നിന്ന് മടങ്ങി കുറ്റ്യാടിയിലേക്ക് പോവുമ്പോള്‍ ഒരു സംഘം അക്രമിച്ചതെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. സാരമായി പരിക്കേറ്റ കണ്ടക്ടര്‍ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചൊക്ലി പോലീസില്‍ ബസ് ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top