പരപ്പനങ്ങാടി സിഐ മൂന്നിയൂര്‍ സ്വദേശികളായ യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി

തിരൂരങ്ങാടി: യുവാക്കളെ പരപ്പനങ്ങാടി സി ഐ യുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. സാരമായി പരിക്കേറ്റ മൂന്നുപേരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നിയൂര്‍ പടിക്ക പുറത്ത് അക്ഷയ്, ചിട്ടക്കല്‍ ജിഷ്ണു, ചട്ടിക്കല്‍ ഇന്ദ്രജിത്ത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ശനിയാഴ്ച വൈകിട്ട് പാലത്തിങ്ങല്‍ മുരിക്കല്‍ റോഡിന്റെ വശത്ത് ഇരുന്ന് സംസാരിക്കുമ്പോഴാണ് എസ് ഐ യുടെ നേതൃത്വത്തില്‍ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമം നടത്തിയത്. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല. നാട്ടുകാരും ഇതിനെ ചോദ്യം ചെയ്തിരുന്നതായും. ഇതോടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പോലീസ് പറയുകയായിരുന്നുന്നെന്നും. എന്നാല്‍ വരാന്‍ തയ്യാറാണെന്ന് യുവാക്കളും വ്യക്തമാക്കിയിരുന്നു. ഈ സമയം സ്ഥലത്തെത്തിയ സി ഐ ഹണി കെ ദാസ് ബൂട്ടിട്ട് ചവിട്ടി ജീപ്പിലേക്ക് മര്‍ദ്ദിച്ച് കയറ്റുകയായിരുന്നെന്ന് യുവാക്കള്‍ പറഞ്ഞു. തുടര്‍ന്ന് വളഞ്ഞ വഴികളിലൂടെ ഏറെ നേരം കൊണ്ടുപോയി ജീപ്പിലിട്ടും മര്‍ദ്ദിച്ചു. സ്‌റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ടു. വിവരമറിഞ്ഞെത്തിയ വീട്ടുകാരെ കാണിക്കാനും പോലീസ് തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു. രാത്രി ബൂട്ടിട്ട് ചവിട്ടുകയും അടിക്കുകയും ഇരുമ്പു കൊണ്ടുണ്ടാക്കിയ ഗോളം പോലുള്ള സാധനം കൊണ്ട് ശരീരമാസകലം ഇടിക്കുകയും ചെയ്‌തെന്നും ഇവര്‍പറഞ്ഞു. സി ഐ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ എസ് ഐ യും കണ്ടാലറിയാവുന്ന പോലീസുകാരും ചേര്‍ന്നായിരുന്നു മര്‍ദ്ദനം നടത്തിയതെന്നും യുവാക്കള്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ അക്ഷയിയുടെ ഇടത് കൈയ്യിന്റെ ചെറുവിരലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. ശരീരമാസകലമുള്ള വേദന കൊണ്ട് നിവര്‍ന്ന് നല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് യുവാക്കള്‍.

രാത്രി ഏറെ വൈകി തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിച്ചു. മര്‍ദ്ദനത്തിന്റെ വിവരം ഡോക്ടറോട് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇവര്‍ പറഞ്ഞു. തിരിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച്ച മൂന്നു പേര്‍ക്കെതിരെയും കള്ളകേസെടുത്ത് കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യം നല്‍കി. യുവാക്കള്‍ മജിസ്‌ട്രേറ്റിനോട് പോലീസ് മര്‍ദ്ദിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും എഴുതി നല്‍കിയിട്ടുണ്ട്.അഡ്വ. സി ഇബ്രാഹീം കുട്ടി യുവാക്കള്‍ക്ക് വേണ്ടി ഹാജരായി.

Share news
error: Content is protected !!
Scroll to Top