തിരുവനന്തപുരം: മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് വിഭാഗങ്ങളുടെ സംയുക്തസംഘം അന്വേഷിക്കും. നിയമവിരുദ്ധമായി മരംവെട്ടിയവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മരംമുറി കേസ് അന്വേഷിക്കുന്ന സംഘത്തില്‍ ഡി.എഫ്.ഒ ധനേഷ്‌കുമാറിനെ വീണ്ടും ഉള്‍പ്പെടുത്തി. വനം മന്ത്രി എകെ ശശീന്ദ്രന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മുട്ടില്‍ മരംമുറി കേസുമായി ആരോപണവിധേയനായതിന് പിന്നാലെ ധനേഷ് കുമാറിനെ അന്വേഷണസംഘത്തില്‍ നിന്നു മാറ്റിയതു വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വടക്കന്‍ മേഖലയുടെ അന്വേഷണ മേല്‍നോട്ടച്ചുമതലയാണ് നല്‍കി ഉദ്ദേഹം തിരിച്ചെത്തുന്നത്. കോതമംഗലം ഫ്ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സജു വര്‍ഗീസിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ കോഴിക്കോട് ഫ്ളൈയിംഗ് സ്‌ക്വാഡിനെയായിരിക്കും ഡി.എഫ്.ഒ ധനേഷ് കുമാറര്‍ നയിക്കുക. അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കുന്നനാണ് നടപടിയെന്നാണ് വിശദ്ദീകരണം.
മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ മാരുടെ നേതൃത്വത്തില്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ വനം വിജിലന്‍സ് നിയമിച്ചിരുന്നു. ഇതില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം മേഖലകളില്‍ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കുന്ന കോട്ടയം ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സംഘത്തിലാണ് പി. ധനേഷ് കുമാറിനെ നിയമിച്ചത്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകകളുടെ അന്വേഷണ സംഘത്തിലാണ് സജു വര്‍ഗീസിനെ നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് കണ്‍സര്‍വേറ്ററുടെ നിരീക്ഷണത്തിലാണ് ഈ മേഖലകളിലെ അന്വേഷണം. വയനാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. സ്വന്തം ജില്ലകളില്‍ അന്വേഷണം വരാത്ത വിധത്തില്‍ മേഖലകള്‍ മാറ്റിയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഈ മാസം 22 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.




