നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ തള്ളി മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ. മയക്ക് മരുന്നിനെ മയക്ക് മരുന്ന് എന്ന് തന്നെ പറഞ്ഞാല്‍ മതിയെന്ന് ക്ലീമിസ് ബാവ വ്യക്തമാക്കി. ജിഹാദ് പരാമര്‍ശം സംബന്ധിച്ച് ദീപിക ദിനപത്രത്തില്‍ വന്ന ലേഖനങ്ങള്‍ കതോലിക്കാ സഭയുടെ നിലപാടല്ലെന്നും ബാവ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും ക്ലീമിസ് ബാവ പറഞ്ഞു. സര്‍ക്കാരിനെ അറിയിച്ചു കൊണ്ടല്ല ഇന്നത്തെ യോഗം ചേര്‍ന്നതെന്നും ക്ലീമിസ് ബാവ മാധ്യമങ്ങളോട് പറഞ്ഞു.
”മറ്റ് മതങ്ങളെ ബഹുമാനത്തോടെ കാണുന്ന സാഹചര്യമാണ് ഒരുക്കേണ്ടത്. ഇതര മതങ്ങള്‍ക്ക് മുറിവേല്‍ക്കുന്നത് ഒഴിവാക്കണം. നാടിന്റെ മത സൗഹാര്‍ദം കാത്തു സൂക്ഷിക്കണം. കേരളത്തിന്റെ തനതായ സൗഹൃദം പുലരണമെന്നതാണ് ലക്ഷ്യം. സമാധനപരമായ അന്തരീക്ഷം സ്ഥാപിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇന്നത്തെ യോഗം ഊന്നല്‍ നല്‍കിയത്. സഹവര്‍ത്തിത്വം സഹകരണം ഉറപ്പാക്കാനാണ് ചര്‍ച്ച നടത്തിയത്.” വിവിധ മതങ്ങള്‍ ഉള്‍പ്പെട്ട പ്രാദേശിക ഫോറങ്ങള്‍ സജീവമാകണമെന്നും മത ആത്മീയ മേഖലയിലുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ക്ലീമിസ് ബാവ പറഞ്ഞു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ തീരുമാനമെടുക്കാനല്ല യോഗം ചേര്‍ന്നതെന്നും അദ്ദേഹം മാപ്പ് പറയണമെന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ ഈ യോഗത്തിന് സാധിക്കില്ലെന്നും ക്ലീമിസ് ബാവ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ അന്യോന്യം സ്പര്‍ദ്ധ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമവായത്തിലൂടെ പരിഹാരം കാണണമെന്നാണ് ആഗ്രഹം. പ്രാദേശികമായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ എല്ലാ സമുദായങ്ങളെയും ഉള്‍പ്പെടുത്തി ഫോറം ഉണ്ടാക്കണമെന്നാണ് യോഗത്തിലെ നിര്‍ദേശം. മതമൗലികവാദിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പ് ഫാ.ജോസഫ് കല്ലറങ്ങാട്ടിലിന്റെ നാര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തിരിക്കൊള്ളുത്തിയത്. ഇതില്‍ ഒരു സമവായം ഉണ്ടാക്കാനായിരുന്നു മലങ്കര ഓര്‍ത്തഡോക്സ് സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ ശ്രമം. പാലാ രൂപത ഉള്‍പ്പെടുന്ന ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും, സമസ്ത നേതാക്കളും യോഗത്തില്‍ നിന്ന് വിട്ട് നിന്നു. എന്നാല്‍ തുടര്‍ യോഗങ്ങളില്‍ എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സാമുദായിക നേതാക്കള്‍ വ്യക്തമാക്കി.




