അസം-മേഘാലയ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 6 പേര്‍ കൊല്ലപ്പെട്ടു

അസം-മേഘാലയ അതിര്‍ത്തിയില്‍ അനധികൃത തടി കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തടി കടത്താനുപയോഗിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയില്‍ വെസ്റ്റ് ജയന്തി ഹില്‍സ് മേഖലയില്‍ നിന്നുള്ള അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മേഘാലയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ വ്യക്തമാക്കി. അതേസമയം പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചില ജില്ലകളില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അസം വനംവകുപ്പ് സംഘം മേഘാലയ അതിര്‍ത്തിയില്‍ ട്രക്ക് തടഞ്ഞത്. വാഹനം നിര്‍ത്താതെ പോയതോടെ വനപാലകര്‍ വെടിയുതിര്‍ത്തു. പിന്നാലെ അഞ്ച് മണിയോടെ ഒരു വലിയ ആള്‍ക്കൂട്ടം സംഘടിച്ച് സംഭവ സ്ഥലത്തെത്തിയെന്നാണ് അസം വനം വകുപ്പ് അധികൃതര്‍ പറയുന്നത്. മേഘാലയയിലെ ജയന്തി ഹില്‍സില്‍ നിന്നുള്ള ഈ ആള്‍ക്കൂട്ടം വനം വകുപ്പ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ ഖെരാവോ ചെയ്തു. ഇതോടെയാണ് സ്ഥലത്ത് വെടിവെപ്പുണ്ടായത്.

ഡ്രൈവറടക്കം മൂന്ന് പേരെ അസം വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന മറ്റ് ചിലര്‍ ഓടി രക്ഷപ്പെട്ടതായും വെസ്റ്റ് കര്‍ബി ആംഗ്ലോങ്ങിലെ പൊലീസ് സൂപ്രണ്ട് ഇംദാദ് അലി പിടിഐയോട് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top