സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിദ്യാര്‍ത്ഥി-തൊഴിലാളി സംഘടനകളുടെ പിന്തുണ; കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മുന്‍ഗണന: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഉള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിദ്യാര്‍ത്ഥി സംഘടനകളും തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനകള്‍ പിന്തുണ അറിയിച്ചത്. 13 വിദ്യാര്‍ത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തില്‍ പങ്കെടുത്തു.

മേയര്‍മാരുടേയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗവും ഇന്ന് നടന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. DDE, RDD, AE എന്നീ ഉദ്യോഗസ്ഥരുടെ യോഗവും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടേയും എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടേയും യോഗം വിളിച്ചുചേര്‍ക്കാന്‍ DDEമാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസും യോഗങ്ങളില്‍ പങ്കെടുത്തു.

ഈ മാസം 20 മുതല്‍ 30 വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെ എങ്കിലും സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കാം. ആയുഷ് നിര്‍ദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും.

പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കില്‍ പിടിഎ പുന:സംഘടിപ്പിക്കണം. പിടിഎ ഫണ്ട് സ്‌കൂള്‍ മെയിന്റനന്‍സിനായി ഉപയോഗിക്കാം. അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പരിശീലനം നല്‍കുന്ന കാര്യവും പരിഗണനയിലാണ്.

 

Share news
error: Content is protected !!
Scroll to Top