കോവിഡ് പോസറ്റീവായാല്‍ സ്ഥാനാര്‍ത്ഥി മാറി നില്‍ക്കണം

തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന്
ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിന് രൂപീകൃതമായ സമിതിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍  പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ പ്രചാരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.

ഫലം നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം.

സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കികൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല.  വോട്ടഭ്യര്‍ത്ഥനക്കായുള്ള ഗൃഹസന്ദര്‍ശന സമയങ്ങളില്‍ സ്ഥാനാര്‍ത്ഥികക്കൊപ്പം അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.

വയോധികര്‍, രോഗികള്‍ എന്നിവരോട് വോട്ടഭ്യര്‍ത്ഥിക്കാനായി വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കരുത്. പ്രചാരണ സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇരുചക്രവാഹനം ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച്  ഉപയോഗിക്കാം. എന്നാലത് തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍പ്പെടും.

Share news
error: Content is protected !!
Scroll to Top