കാലിക്കറ്റ് വിസിയുടെ ഓഫീസില്‍ സ്ത്രീകള്‍ക്ക് വിലക്ക്; യോജിക്കാനാകില്ല; അബ്ദുറബ്ബ്

abdu rubbതിരു : കാലിക്കറ്റ് സര്‍വ്വകലാ വിസിയുടെ ഓഫീസില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനോട് യോജിക്കാനാകില്ലെന്ന് വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. സ്ത്രീകള്‍ക്ക് ഓഫീസില്‍ വിലക്കുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിച്ച ശേഷം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

കെകെ ലതികയാണ് നിയമസഭയില്‍ കാലിക്കറ്റ് വിസിയുടെ ഓഫീസില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സബ്മിഷനായി ഉന്നയിച്ചത്. തുടര്‍ന്ന് മറുപടി പറഞ്ഞ വിദ്യഭ്യാസമന്ത്രി സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും വ്യക്തമാക്കി. ഇക്കാര്യം സഭയില്‍ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനോട് യോജിപ്പില്ലെന്നും ആലോചിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം കുറഞ്ഞത്.

അടുത്തിടെയാണ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ എം അബ്ദുലാമിന്റെ ഓഫീസില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയത്. വിസിയെ ആക്രമിക്കാന്‍ പരിശീലനം ലഭിച്ച വനിതകള്‍ തയ്യാറെടുക്കുന്നുണ്ട് എന്ന് വിശ്വാസ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അധികൃതരുടെ വാദം. ഇതു സംബന്ധിച്ച് ഒമ്പതോളം നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡിജിറ്റല്‍ ഡോക്യൂമെന്റ് സിസ്റ്റം വഴി ഓരോ സെക്ഷനിലേക്കും കൈമാറുകയായിരുന്നു.

ഈ സംഭവത്തിനെതിരെ വനിതാ ജീവനക്കാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top