കണ്ടക്ടറില്ലാ ബസ്, സര്‍വീസ് തടഞ്ഞ് മോട്ടോര്‍വാഹന വകുപ്പ്

പാലക്കാട് ബസ് ചാര്‍ജ് പിരിക്കാന്‍ കണ്ടക്ടറില്ലാതെ ഞായറാഴ്ച മുതല്‍ പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യ ബസിന്റെ ഓട്ടം മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു. കണ്ടക്ടറില്ലാതെ ബസിന് ഓടാനാവില്ലെന്ന് വ്യക്തമാക്കിയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിലക്ക്. ബസ് സര്‍വീസിന് സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരം ലഭിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് സംഭവം. ജില്ലയിലെ ആദ്യ സിഎന്‍ജി ബസാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയത്. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചശേഷമേ സര്‍വീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിര്‍ദേശം നല്‍കി.

വടക്കഞ്ചേരി സ്വദേശി തോമസ് ആണ് ഇന്ധന വില വര്‍ദ്ധനവിനെ മറി കടക്കാന്‍ പ്രകൃതിവാതകം ഇന്ധനമാക്കിയ കാടന്‍കാവില്‍ എന്നു പേരുള്ള ഈ ബസ് റോഡില്‍ ഇറക്കിയത്. വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങി നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂര്‍വരെയും തിരിച്ചുമായിരുന്നു ഈ ബസിന്റെ റൂട്ട്.

യാത്രക്കൂലി ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ ഇടുന്നതായിരുന്നു രീതി. ഗൂഗിള്‍ പേ സംവിധാനവും ഒരുക്കിയിരുന്നു. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും എന്നും പുതിയ പരീക്ഷണത്തിന് യാത്രക്കാരില്‍നിന്ന് പൂര്‍ണ പിന്തുണ കിട്ടിയതായും ബസുടമ പറയുന്നു. എന്നാല്‍ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

കേരള മോട്ടോര്‍ വാഹനനിയമം 219 അനുസരിച്ച് നിര്‍ബന്ധമായും ബസില്‍ കണ്ടക്ടര്‍ വേണമെന്നാണ് വ്യവസ്ഥയെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കണമെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. 33 ലക്ഷം രൂപ ചെലവിട്ട് പുറത്തിറക്കിയ ബസ് വെറുതെ നിര്‍ത്താനാകില്ല എന്നും കണ്ടക്ടറെ കണ്ടുപിടിച്ച് കഴിയുന്നതും വേഗം ഓട്ടം പുനരാരംഭിക്കും എന്നുമാണ് ബസ് ഉടമ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top