
കുപ്പിവെള്ള വിലനിയന്ത്രണത്തിൽ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിന് വില 13 രൂപയാക്കി കുറച്ച് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.
ഇതോടെ വെള്ള കമ്പനികൾ 20 രൂപയാക്കി വർധിപ്പിച്ച വില തുടരും. ലിറ്ററിന് 13 രൂപ എന്നത് സ്റ്റേ ഉത്തരവിന് പിന്നാലെ മിക്ക വെള്ള കമ്പനികളും 20 രൂപയാക്കി ഉയർത്തിയിരുന്നു.
1986 ലെ അവശ്യസാധന വില നിയന്ത്രണ നിയമത്തിൻറെ പരിതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ കുടിവെള്ളത്തിന് കൂടിയത് 13 രൂപ മാത്രമേ ചുമത്താവൂ എന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ 1955 കേന്ദ്രസർക്കാർ പുറപ്പെടുവിച്ച അവശ്യവസ്തു നിയമത്തിന് പരിധിയിലാണ് കുടിവെള്ളം വരിക എന്നും കേന്ദ്രത്തിന് മാത്രമേ കുടിവെള്ള വില നിയന്ത്രണ അധികാരം ഉള്ളൂ എന്ന് ചൂണ്ടി കാണിച്ച് വെള്ള കമ്പനികൾ ഹർജി നൽകി. ഇത് അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തത്. സ്റ്റേ ചെയ്തുള്ള ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്.




