വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

വയനാട് : മേപ്പാടി എളമ്പിലേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിനി ഷഹാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വയനാട്ടില്‍ വിനോദസഞ്ചാരത്തിനായെത്തി റിസോര്‍ട്ടിലെ ടെന്റില്‍ തങ്ങിയ കണ്ണൂര്‍ ചേളേരി സ്വാദേശി ഷഹാന (26) ആണ് ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് മരിച്ച ഷഹാന.

രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത് യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. സുരക്ഷിയൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉടന്‍ നടപടിയെടുക്കുമെന്നും സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 

 

 

 

Share news
error: Content is protected !!
Scroll to Top