”ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ”; അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കുന്നു എന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം, വാര്‍ത്ത നിഷേധിച്ച് ബ്ലസി

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം. അബ്ദുല്‍ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുല്‍ റഹീമിന്റെ സഹോദരന്‍ നസീര്‍ പറഞ്ഞു.

അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്.എന്നാല്‍ സിനിമയാക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി റിയാദിലെ റഹീം മോചന നിയമസഹായ സമിതിയും രംഗത്തെത്തിരുന്നു. സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് മോചനത്തെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. ഇതേ അഭിപ്രായമാണ് കുടുംബത്തിനും. സിനിമയല്ല റഹീമിന്റെ ജീവനനാണ് വലുതെന്ന് റഹീമിന്റെ അമ്മാവന്‍ അബ്ബാസും പ്രതികരിച്ചു.

അതേസമയം ദയാധനമായ 34 കോടി സ്വരൂപിച്ചെങ്കിലും ജയില്‍ മോചനത്തിന് ഇനിയും കടമ്പകള്‍ ഏറെയാണ്. റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ തെറ്റായ പ്രചാരണങ്ങള്‍ ഈ നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നിയമ സഹായ സമിതി അറിയിച്ചു.

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ച കോഴിക്കോട് ഫെറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സിനിമയാക്കാന്‍ ഇല്ലെന്ന് സംവിധായകന്‍ ബ്ലസി. അബ്ദുല്‍ റഹീമിന്റെ ജീവിതകഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചിരുന്നു, എന്നാല്‍ ആടുജീവിതത്തിന്റെ തുടര്‍ച്ചയായി അതേ ശൈലിയില്‍ ഒരു ചിത്രമെടുക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബോബി ചെമ്മണ്ണൂരിനെ അറിയിച്ചുവെന്ന് ബ്ലസി.

ഉടനെ അടുത്തൊരു സിനിമ ചെയ്യാനില്ല, മറ്റാര്‍ക്കെങ്കിലും ആ സിനിമ നന്നായി ചെയ്യാന്‍ കഴിയട്ടെ, അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കട്ടെയെന്നും ബ്ലസി പറഞ്ഞു.

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുന്നതിന് മുന്നിലിറങ്ങിയ ആളാണ് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍. മോചനത്തിനാവശ്യമായ തുക പിരിഞ്ഞുകിട്ടിയതിന് പിന്നാലെയാണ് റഹീമിന്റെ കഥ സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്. ഇതനുസരിച്ച് ബ്ലസിയോട് സംസാരിച്ചുവെന്നാണ് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നത്. ഇതിനുള്ള മറുപടിയാണ് ബ്ലസി നല്‍കിയിരിക്കുന്നത്.

മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് റഹീമിന്റെ കഥ സിനിമയാക്കുന്നത് എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നത്. സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം ബോച്ചെ ചാരിറ്റബിള്‍ ട്രസിറ്റിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ അടക്കം നിരവധി പേര്‍ കയ്യയഞ്ഞ് സഹായമെത്തിച്ചതോടെയാണ് അബ്ദുല്‍ റഹീമിന്റെ മോചനമെന്ന കുടുംബത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top