ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ആംആദ്മി പാര്‍ട്ടി. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് ആംആദ്മി പാര്‍ട്ടി അപലപിച്ചു. ജനാധിപത്യത്തെ കൊലചെയ്യുന്നതിന് ജനങ്ങള്‍ സാക്ഷിയാണെന്ന് മന്ത്രികൂടിയായ അതിഷി മര്‍ലേന പറഞ്ഞു. ജയിലില്‍ നിന്ന് ഭരിക്കുമെന്ന് കെജ്രിവാളും പ്രതികരിച്ചു. ഒന്നിനേയും പേടിയില്ല. എന്തും നേരിടാന്‍ തയ്യാറാണ്. കഴിഞ്ഞ ദിവസം രാത്രി ഇഡി ചോദ്യംചെയ്തില്ലെന്നും കെജ്രിവാള്‍ പ്രതികരിച്ചു. ഇത്ര പെട്ടെന്ന് ഇഡി അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത കെജ്രിവാളിനെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. ഇ ഡി ആസ്ഥാനത്ത് നിന്നും റോസ് അവന്യൂ കോടതിവരെയുള്ള ഇടങ്ങളിലെല്ലാം പ്രതിഷേധ സാധ്യതകണക്കിലെടുത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു. കോടതി പരിസരത്തും കനത്ത പൊലീസ് വലയമാണ് തീര്‍ത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ സെക്ഷന്‍ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു.
അരവിന്ദ് കെജ്രിവാളാണ് ഡല്‍ഹി മദ്യനയകേസിലെ സൂത്രധാരന്‍ ഇ ഡി കോടതിയില്‍ വാദിച്ചു. സൗത്ത് ഗ്രൂപ്പിന് അനുകൂലമായി ഡല്‍ഹി മദ്യനയം ആവിഷ്‌കരിക്കുന്നതില്‍ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് ഇടപെട്ടെന്നും ഇ ഡി കോടതിയില്‍ വാദിച്ചു.
അധികാരമുണ്ടെന്ന് പ്രയോഗിക്കാനുള്ള അവകാശമല്ല അറസ്റ്റെന്ന് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്ങ്വി വാദിച്ചു. അടിസ്ഥാന വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്നും അഭിഷേക് സിങ്ങ്വി ചോദിച്ചു. ഒന്നാം സാക്ഷി മൊഴിനല്‍കി അതില്‍ കെജ്രിവാളിനെതിരായി പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും മൊഴി നല്‍കി അപ്പോഴും കെജ്രിവാളിനെതിരായി ഒന്നുമുണ്ടായിരുന്നില്ല. അടുത്തഘട്ടം ഒന്നാം സാക്ഷിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാംഘട്ടം അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുക എന്നതായിരുന്നു. നാലാം ഘട്ടം സുപ്രഭാതത്തില്‍ ആയളെ മാപ്പുസാക്ഷിയാക്കി മാറ്റുകയെന്നതായിരുന്നു. അഞ്ചാംഘട്ടം ഇയാള്‍ കെജ്രിവാളിനെതിരെ ബുദ്ധിപരമായ മൊഴിയുമായി വരികയായിരുന്നുവെന്നും അഭിഷേക് സിങ്ങ്വി ചൂണ്ടിക്കാണിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




