
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് കേസിൽ വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു.
ദൈവത്തിനു സ്തുതി എന്ന് വിധി അറിഞ്ഞശേഷം ഫ്രാങ്കോ മുളക്കൽ പ്രതികരിച്ചു. വിധി കേൾക്കാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ് ചാക്കോ എന്ന് സഹോദരന്മാർക്കൊപ്പം കോടതിയിലെത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജിതേഷ് ബാബു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി പി കെ സുഭാഷ് എസ് ഇ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും ലും കുറു മാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷൻ പലരെയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച് കോടതി പത്താം തീയതി അവസാന വാദവും പൂർത്തിയാക്കി.
2018 ജൂൺ 27 നാണ് ബിഷപ്പിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഏഴു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വെച്ച് 2014 മുതൽ 2016 വരെ കന്യാസ്ത്രീയെ 13 തവണ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്. തുടർന്നുള്ള അന്വേഷണത്തിൽ ബിഷപ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. സെപ്റ്റംബർ 21 നാണ് ബിഷപ്പ് അറസ്റ്റിലായത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനും ഇതിനിടെ നീക്കങ്ങൾ ഉണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഭീഷണി വന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കൂടാതെ കേസി ഒഴിവാക്കണമെന്ന ആവശ്യം സുപ്രീം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്.




