പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി:പക്ഷികളെ കൊന്നൊടുക്കാന്‍ തുടങ്ങി

മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കോഴികളെയും മറ്റു വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുന്ന പ്രവൃത്തി ആരംഭിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ 16-ാം ഡിവിഷനായ പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള നാലായിരത്തോളം കോഴികളെയും വളര്‍ത്തുപക്ഷികളെയുമാണ് കൊന്നൊടുക്കുന്നത്. ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദേശപ്രകാരം റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഏഴ് അംഗങ്ങള്‍ വീതമുള്ള 10 ടീമുകളാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്.

മാര്‍ച്ച് 14 മുതല്‍ 16 വരെയുള്ള കാലയളല്‍ പ്രദേശത്തെ കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുക. ഇവയെ പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ജലസ്രോതസ്സുകളെ ബാധിക്കാത്ത വിധം സുരക്ഷിതമായി സംസ്‌കരിക്കും. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും മറ്റുള്ളവര്‍ക്കും അതത് മേഖലകളിലെത്തുന്നതിനും കോഴികളെയും പക്ഷികളെയും സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുന്നതിനുമായി ഏഴ് പേരെ ഉള്‍ക്കൊള്ളുന്ന പത്ത് വാഹനങ്ങളും പത്ത് ഗുഡ്‌സ് ഓട്ടോകളും ലഭ്യമാക്കിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലുള്ളവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ട്.

പക്ഷിപ്പനിയുടെ കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും മുന്‍കരുതലുണ്ടായാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top