നര്‍ത്തകി മന്‍സിയക്കെതിരായ വിലക്ക്; ക്ഷേത്ര തന്ത്രി പ്രതിനിധി രാജിവെച്ചു

തൃശൂര്‍: മതത്തിന്റെ പേരില്‍ മന്‍സിയക്ക് കൂടല്‍ മാണിക്യക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെ ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍പിപി നമ്പൂതിരി രാജിവെച്ചത്.

മന്‍സിയയ്ക്ക് അവസരം നിഷേധിച്ചതില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പിന്നാലെയാണ് രാജി. ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായിയാണ് പത്രപരസ്യം എന്നായിരുന്നു സംഭവത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്റെ വിശദീകരണം.

പരിപാടിക്കായി എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നര്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടക്കുന്നത്.

നിലനില്‍ക്കുന്ന ആചാരനുഷ്ടാനങ്ങള്‍ പ്രകാരം അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ക്ഷേത്ര മതില്‍കെട്ടിനകത്ത് അവതരിപ്പിക്കുന്ന നൃത്തോത്സവത്തില്‍ മന്‍സിയയെ പങ്കെടുപ്പിക്കാനാവില്ല എന്നാണ് ക്ഷേത്രാധികാരികളുടെ വിശദീകരണം.

ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top