ബഹ്‌റൈനില്‍ 1400 സര്‍ക്കാര്‍ സേവനങ്ങള്‍ വാറ്റില്‍ നിന്ന് പുറത്ത്

മനാമ: രാജ്യത്ത് മൂല്യവര്‍ധിത നികുതി ഇന്നു മുതല്‍ നലവില്‍ വന്നു. അതെസമയം 1400 സര്‍ക്കാര്‍ സേവനങ്ങളെ വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

അഞ്ച് ദശലക്ഷം ദിനാര്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ വാറ്റ് ബാധകമാവുക. ഇതിനുപുറമെ 94 അടിസ്ഥാന ഭക്ഷണ ഉല്‍പ്പന്നങ്ങളും ആരോഗ്യ, വിദ്യാഭ്യാസ സേവന മേഖലകളും അവശ്യ മരുന്നുകളും വാറ്റിന്റെ പരിധിയില്‍ വരില്ല. പേഴ്‌സണല്‍ ലോണ്‍, വാഹനവായ്പ, റിയല്‍ എസ്റ്റേറ്റ് മേഖലിയിലെ കെട്ടിടങ്ങളുടെ വില്‍പ്പന, പലിശ, വാടക കെട്ടിടങ്ങള്‍ എന്നിവയ്ക്കും മൂല്യവര്‍ധിത നികുതി ഈടാക്കില്ല.

എന്നാല്‍ വസ്ത്രം,ടെലഫോണ്‍ കമ്മ്യുണിക്കേഷന്‍, വാഹനങ്ങള്‍ തുണികള്‍, റസ്‌റ്റോറന്റ്, ഹോട്ടല്‍ എന്നിവയ്ക്ക് അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി ഈടാക്കും. മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് വാറ്റ് ബാധകമാകാതെ 300 ദിനാര്‍ വരെയുള്ള സാധനങ്ങള്‍ക്ക് കൊണ്ടുവരാം.

Share news
error: Content is protected !!
Scroll to Top