ബാബു ആശുപത്രി വിട്ടു;ബന്ധുക്കളും നാട്ടകാരും ചേര്‍ന്നു സ്വീകരിച്ചു

പാലക്കാട്: മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കില്‍ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. ബാബുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് ഡിസ്ചാര്‍ജ് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. ഒരു കുഴപ്പവുമില്ലെന്ന് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ലാ കളക്ടര്‍, ഡി എം ഒ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. ബാബു പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു.

ഇന്നലത്തെ പരിശോധനയില്‍ ബാബുവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഭക്ഷണക്രമം കൃത്യമായതായി വീട്ടുകാര്‍ പറഞ്ഞു. പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവും എന്‍ഡിആര്‍എഫും പോലീസും പര്‍വതാരോഹകരും ചേര്‍ന്നാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യത്തിനാണ് ഫെബ്രുവരി 9ന് സാക്ഷ്യം വഹിച്ചത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ ഊര്‍ജസ്വലനായിരുന്ന ബാബു, എന്നാല്‍ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് പിന്നാലെ രക്തം ഛര്‍ദിച്ചത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. വീഴ്ചയുടേയും, രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, പാറയിടുക്കില്‍ പ്രതികൂല സാഹചര്യത്തില്‍ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്‌നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top