ആസാദി കാ അമൃത് മഹോത്സവ്; ബോധവത്ക്കരണ സന്ദേശങ്ങളുമായി മൂന്നാം ദിനം

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും മലപ്പുറം നഗരസഭയും സംയുക്തമായി ഡിസംബര്‍ 30 വരെ മലപ്പുറം ടൗണ്‍ഹാളില്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ മൂന്നാം ദിനം വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സംരംഭകത്വം തുടങ്ങുന്നതിനും അത് നിലനിര്‍ത്തി വിജയിപ്പിക്കുന്നതിനും വേണ്ട പരിശീലനവും സംരംഭകത്വത്തിന്റെ ഭാഗമായി ബാങ്കിങ് മേഖലയിലെ ഇടപാടുകളെക്കുറിച്ചും സാമ്പത്തിക സാക്ഷരതാ കോര്‍ഡിനേറ്റര്‍ പി.പി സയ്യിദ് ഫസല്‍ അലി ക്ലാസെടുത്തു. സാമ്പത്തിക മേഖലയിലെ വിവിധ തട്ടിപ്പുകളായ ഫിഷിങ് ലിങ്കുകള്‍, ഫിഷിങ് കോളുകള്‍, ഓണ്‍ലൈന്‍ വില്‍പന, പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍, അപരിചിതമായ മൊബൈല്‍ ആപ്പ് വഴിയുള്ള തട്ടിപ്പുകള്‍, എടിഎം കാര്‍ഡ് സ്‌കിമ്മിങ് തുടങ്ങി വിവിധ തട്ടിപ്പുകളെക്കുറിച്ചും ബോധവത്ക്കരണം നല്‍കി.

കോവിഡാനന്തരമുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ നേരിടാന്‍ ആയുര്‍വേദവും യോഗയും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് നിലമ്പൂര്‍ ആയുഷ് ഗ്രാമിലെ ഡോക്ടര്‍മാരായ ഡോ. അഞ്ജലി, ഡോ. എന്‍.വി അരുണ്‍ എന്നിവര്‍ ക്ലാസ് നല്‍കി.

കുടുംബ ബന്ധങ്ങളുടേയും സാമൂഹിക ബന്ധങ്ങളുടേയും കാര്യത്തില്‍ നിയമത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ സാധിക്കൂ എന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ച സ്ത്രീകളും നിയമവും എന്ന ശില്‍പശാലയില്‍ സംസാരിച്ച് അഡ്വ. എം.ടി ഷക്‌സ് ചൂണ്ടിക്കാട്ടി. കൃത്യമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ഊഷ്മളമായ ബന്ധങ്ങളാണ് സമഗ്ര ക്ഷേമത്തോടു കൂടിയ മുന്നേറ്റത്തിന് അഭികാമ്യമെന്നും എല്ലാ കാര്യങ്ങളിലും നിയമപരമായ നിര്‍ദേശങ്ങള്‍ കൊണ്ടു മാത്രം മുന്നോട്ടു പോകാനാവില്ലന്നും അദ്ദേഹം സൂചിപ്പിച്ചു.

മലപ്പുറം എംപ്ലോയ്മെന്റ് ഓഫീസര്‍ (സ്വയം തൊഴില്‍) എന്‍.വി സമീറ വനിതകള്‍ക്കായുള്ള തൊഴില്‍ സംരംഭങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.സ്മിതി, കണ്ണൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു കെ മാത്യു എന്നിവര്‍ മേല്‍നോട്ടം നല്‍കി. മക്കരപ്പറമ്പ് കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിര, ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളുടെ ഫ്ലാഷ് മൊബ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഗീത നാടക വിഭാഗത്തിന്റെ മാജിക് ഷോ തുടങ്ങി വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി. ടൗണ്‍ഹാളില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും സ്വാതന്ത്ര്യ സമര പോരാട്ടത്തെക്കുറിച്ചുള്ള ചിത്ര പ്രദര്‍ശനവും 30 വരെ തുടരും.

 

Share news
error: Content is protected !!
Scroll to Top