
ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്നുവർഷത്തേക്ക് ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഓസ്ട്രേലിയൻ കുടിയേറ്റ വകുപ്പ് മന്ത്രി അലക്സ് ഹോക്കിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ജോക്കോവിച്ചിനോട് ഓസ്ട്രേലിയ വിട്ടു പോവാൻ ആവശ്യപ്പെട്ടു.
കൊവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് നടപടിയെന്നും പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനം എന്നും
ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി.
വിസക്കായി സമർപ്പിച്ച യാത്ര രേഖയിൽ പിഴവ് സംഭവിച്ചു എന്ന് ജോക്കോവിച്ച് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കും മുമ്പ് സ്പെയിനിൽ പോയ കാര്യം മറച്ചു വെച്ചിരുന്നു. കൊവിഡ് പോസിറ്റീവ് ആയ ശേഷം പൊതു പരിപാടിയിൽ പങ്കെടുത്തെന്ന ജോക്കോവിച്ചിന്റെ വെളിപ്പെടുത്തലിൽ സഹതാരങ്ങളിൽ നിന്നടക്കം വലിയ പ്രതിഷേധമുയർന്നിരുന്നു.
എന്നാൽ ഓസ്ട്രേലിയൻ അധികൃതർക്ക് അപ്പീൽ നൽകുമെന്ന് ജോക്കോവിച്ച് അറിയിച്ചു . ഇതോടെ ലോക ഒന്നാം നമ്പർ താരത്തിന് തിങ്കളാഴ്ച നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെൻറ് കളിക്കാനാകില്ല. നേരത്തെ കോടതി വിധിക്ക് പിന്നാലെ ഓസ്ട്രേലിയൻ ഓപ്പൺ കോർട്ടിൽ ജോക്കോവിച്ച് പരിശീലനം തുടങ്ങിയിരുന്നു . ടൂർണ്ണമെൻറിൽ ജോക്കോവിച്ചിനെ ടോപ് സ്പീഡ് ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയ മുൻ നടപടി മെൽബൺ കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ജോക്കോവിച്ച് കോടതിയുടെ നിയമപോരാട്ടം ജയിച്ചതിലൂടെയാണ് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്താൻ അവസരം നേടിയെടുത്തത്.




