ബംഗാളിലെ ആക്രമണം; പൊതുതാല്പര്യ ഹര്‍ജി ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ പരിഗണനയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഞ്ചംഗ ബെഞ്ചിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.

അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍-സംസ്ഥാന സര്‍ക്കാര്‍ തര്‍ക്കം നിലനില്‍ക്കെയാണ് വിഷയം കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വിഷയം അഞ്ചംഗ ബെഞ്ച് പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ കോടതി തീരുമാനിച്ചാല്‍ അത് മമതാ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. കോടതിയില്‍ സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക.

അതേസമയം, മമതാ സര്‍ക്കാരിലെ പുതിയ 43 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാജ്ഭവനില്‍ നടക്കും. പതിനേഴ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മമതാ സര്‍ക്കാര്‍ വികസിപ്പിക്കുക. രണ്ടാം മമതാ സര്‍ക്കാരില്‍ ഭാഗമായിരിക്കുകയും അഴിമതി ആരോപണം നേരിടുകയും ചെയ്ത ഏതാനും മുതിര്‍ന്ന നേതാക്കളെ മന്ത്രിസഭയില്‍ നിന്ന് മമത ഒഴിവാക്കി നിര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്ന മുന്‍ ധനമന്ത്രി അമിത് മിത്ര വീണ്ടും മന്ത്രിസഭയുടെ ഭാഗമാകും.

 

Share news
error: Content is protected !!
Scroll to Top