മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി(66) അന്തരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

ശ്വാസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് അദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ സ്ഥിതി പൂര്‍ണമായും വഷളാകുകയായിരുന്നു.

അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോഴാണ് രാജ്യത്ത് നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയത്. ഒന്നാം മോഡി സര്‍ക്കാരില്‍ സാമ്പത്തിക കാര്യം, പ്രതിരോധം, കോര്‍പ്പറേറ്റ് അഫേഴ്‌സ്, വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യംചെയ്തു. 2009 മുതല്‍ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായും നിയമകാര്യവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമാണ്. 2000 ഏപ്രില്‍ മൂന്നു മുതല്‍ 2018 ഏപ്രില്‍ രണ്ടുവരെ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമായി. 2018 ഏപ്രില്‍ മൂന്നു മുതല്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ്. 2014 മെയ് 26 മുതല്‍ 2019 ജൂണ്‍ 11 വരെ രാജ്യസഭാ നേതാവായിരുന്നു ജെയ്റ്റ്‌ലി.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദേഹം 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

Share news
error: Content is protected !!
Scroll to Top