ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം: നടപടി വേഗത്തിലാക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന ബിഎഡ് കേന്ദ്രങ്ങള്‍ക്ക് എന്‍സിടിഇ അംഗീകാരം നേടിയെടുക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. സെന്ററുകളിലെ ന്യൂനത അറിയിക്കാന്‍ സര്‍വകലാശാല എന്‍സിടിഇയെ സമീപിക്കും. കുറവുകള്‍ രണ്ടുമാസത്തിനകം പരിഹരിക്കും. ഇതിനായി സ്റ്റാഫ്, സെല്‍ഫ് ഫിനാന്‍സിങ്, ഫിനാന്‍സ് ഉപസമിതി യോഗം വ്യാഴാഴ്ച ചേരും.

സ്വാശ്രയ കോളേജ്, പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍, എയ്ഡഡ്-ഗവ. കോളേജുകളിലെ അതിഥി അധ്യാപകര്‍ എന്നിവര്‍ക്ക് പാര്‍ട്ട് ടൈം പിഎച്ച്ഡിക്ക് പ്രവേശനം നല്‍കും. അറബിക് കോളേജുകളില്‍ പുതുതലമുറ കോഴ്സുകള്‍ തുടങ്ങുന്നതില്‍ വ്യക്തതവരുത്തും. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ എന്നിവര്‍ ഇതിനായി ചാന്‍സലറെ കാണും.

എയ്ഡഡ് കോളേജുകളില്‍ അധ്യാപക നിയമനത്തിന് 2018ലെ യുജിസി മാര്‍ഗരേഖ യോഗം അംഗീകരിച്ചു. ബ്രിട്ടീഷ് പൗരത്വ വിഷയത്തില്‍ ലൈഫ് സയന്‍സ് പഠനവകുപ്പിലെ അധ്യാപകന്‍ ഡോ. ജി രാധാകൃഷ്ണപിള്ളയില്‍നിന്ന് വീണ്ടും വിശദീകരണം തേടും. പരീക്ഷാ കണ്‍ട്രോളറുടെ കാലാവധി നാലുമാസത്തേക്കുകൂടി നീട്ടി.

സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ഥി ബിപിഎഡിന് പ്രവേശനം നേടിയത് അന്വേഷിക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ പരിരക്ഷ ഉറപ്പാക്കാന്‍ സൗകര്യമൊരുക്കും. ദേശീയപാതാ വികസനത്തില്‍ സര്‍വകലാശാലയുടെ കുടിവെള്ള സംവിധാനം നഷ്ടമാകുന്നതിനാല്‍ പുതിയ പദ്ധതിക്കായി നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തും. വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് അധ്യക്ഷനായി.

 

 

Share news
error: Content is protected !!
Scroll to Top