അഥിതി തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഇനി ‘അപ്നാ ഘര്‍’

കോഴിക്കോട്: ചുരുങ്ങിയ ചെലവില്‍ വൃത്തിയും സൗകര്യപ്രദവുമായ താമസസൗകര്യമെന്ന സ്വപ്നം അതിഥി തൊഴിലാളികള്‍ക്ക് ഇനി അകലെയല്ല. ഉത്തരേന്ത്യന്‍ ആഘോഷങ്ങളുടെയും ജീവിതങ്ങളുടെയും ചിത്രങ്ങള്‍ പതിച്ച ചുവരുകള്‍, വിനോദത്തിനും വിശ്രമത്തിനും പ്രത്യേകം മുറികള്‍, വൃത്തിയും വെടിപ്പുമുള്ള ശുചിമുറികള്‍ എന്നിവയെല്ലാമുണ്ട് കിനാലൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ അപ്നാ ഘറില്‍. പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയായ ഹോസ്റ്റലിന്റെ ഒന്നാംഘട്ട പ്രവൃത്തിപൂര്‍ത്തീകരണം വിദ്യാഭ്യസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ കേരളയാണ് പദ്ധതി നടപ്പാക്കിയത്. അഞ്ഞൂറോളം അതിഥി തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന രീതിയിലാണ് കെട്ടിടം ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 100 പേര്‍ക്ക് ഇവിടെ താമസിക്കാം. കിനാലൂരില്‍ കെ.എസ്.ഐ.ഡി.സി യുടെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിനുള്ളില്‍ ഒരേക്കര്‍ ഭൂമി ബി.എഫ്.കെ. പാട്ടത്തിന് എടുത്ത് 43,600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായാണ് ഹോസ്റ്റല്‍ സമുച്ചയം നിര്‍മിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ 15,760 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ലോബി ഏരിയ, വാര്‍ഡന്റെ മുറി, ഓഫീസ് മുറി, 180 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഭക്ഷണ മുറി, വര്‍ക്ക് ഏരിയ, സ്റ്റോര്‍ മുറി, ഭക്ഷണം തയ്യാറാക്കുന്ന മുറി, അടുക്കള, ടോയ്‌ലറ്റ് ബ്ലോക്ക്, 100 കിടക്കകളോട് കൂടിയ കിടപ്പു മുറികള്‍, റിക്രിയേഷണല്‍ സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം, അഗ്‌നിബാധാ പ്രതിരോധ സംവിധാനം, മഴവെള്ള സംഭരണി, ഡീസല്‍ ജനറേറ്റര്‍ തുടങ്ങിയവയും 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനവുമുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 7.76 കോടി രൂപ ചെലവഴിച്ചാണ് താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

Share news
error: Content is protected !!
Scroll to Top