അന്‍വര്‍ എംഎല്‍എയുടെ ആരോപണം; നാളെ സെക്രട്ടറിയേറ്റിലേക്ക് കെപിസിസി മാര്‍ച്ച്

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലെ അന്വേഷണം ആവശ്യപ്പെട്ട് നാളെ കെപിസിസി സെക്രട്ടറിയേറ്റ് മാര്‍ച്ച്. പിണറായി മാഫിയകളെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എഡിജിപി – ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി കൂടിക്കാഴ്ചയെപ്പറ്റി മുഖ്യമന്തി പ്രതികരിക്കണമെന്നും മുഖ്യമന്ത്രിയോട് താന്‍ ചോദ്യം ചോദിച്ചപ്പോള്‍ മറുപടി പറയുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാത്രമാണ് ബിജെപി ഹൈന്ദവ സംരക്ഷകരായി ചമയുന്നതെന്നും സതീശന്‍ പറഞ്ഞു.

എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അബിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. അബിന്‍ വര്‍ക്കിക്ക് പുറമേ ജില്ലാ ഭാരവാഹികളായ സുരേഷ് വട്ടപറമ്പ്, സുമേഷ് തുടങ്ങിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് ലാത്തി ചാര്‍ജിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘യൂത്ത് കോണ്‍ഗ്രസ് സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. നേതൃത്വം നല്‍കിയത് പഴയ ഡിവൈഎഫ്ഐക്കാരന്‍ കന്റോണ്‍മെന്റ് പൊലീസ് ജിജോയാണ്. സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമാണ് കുട്ടികളെ അടിച്ച് തീര്‍ത്തത്. പാര്‍ട്ടിക്കാരായ പൊലീസുകാരെ മുന്‍നിര്‍ത്തിയാണ് പിണറായി വിജയന്‍ സമരത്തെ നേരിടുന്നത്,’ കോഴിക്കോട് മാമി കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശക്ക് തയ്യാറാകുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരും ഭാര്യയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പലതും പുറത്തുവരുമെന്ന് ഭയമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഓണസമയത്തെ വിലക്കയറ്റത്തെക്കുറിച്ചും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ‘ചരിത്രത്തിലാദ്യമായി ഓണച്ചന്ത തുടങ്ങുമ്പോള്‍ വില കൂട്ടുന്നു. സര്‍ക്കാര്‍ വില കുറച്ച് വില്‍ക്കുമ്പോഴാണ് മാര്‍ക്കറ്റില്‍ കൃത്രിമ വിലക്കയറ്റം തടയാനാകൂ. മാര്‍ക്കറ്റില്‍ വില വര്‍ധനക്കുള്ള സാഹചര്യം ഉണ്ടാക്കുന്നു. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്,’ സതീശന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top