വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

മലപ്പുറം: വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. വഴിക്കടവ് നെല്ലിക്കുത്ത് പുഞ്ചകൊല്ലി ആദിവാസി കോളനിയിലെ സെല്‍വന്റെ ഭാര്യ ശോഭ (42) ആണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട ശോഭ വീട്ടില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കോളനിയില്‍ മൊബൈല്‍ റേഞ്ച് ലഭിക്കാത്തതിനാല്‍ രണ്ടു കിലോമീറ്റര്‍ മാറി അളക്കല്‍ കോളനിയില്‍ താമസിക്കുന്ന മകളുടെ വീട്ടിലെത്തി സെല്‍വന്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ വിവരം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അറിയിക്കുകയുമായിരുന്നു. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.

വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പി.അഞ്ചു പൈലറ്റ് പി.എച്ച് സജയന്‍ എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എന്‍ സുമിത്ര, എല്‍.എച്ച്.ഐ മിനി മാത്യു എന്നിവരും ആംബുലന്‍സില്‍ ഇവരെ അനുഗമിച്ചു. മഴയും വനത്തിനുള്ളിലൂടെയുള്ള ദുര്‍ഘടമായ പാതയും കാരണം വളരെ ബുദ്ധിമുട്ടിയാണ് ആംബുലന്‍സ് സംഘം ശോഭയുടെ അടുത്തെത്തിയത്. ഉടന്‍ തന്നെ അഞ്ചു കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ബന്ധം വേര്‍പ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരെയും കനിവ് 108 ആംബുലന്‍സ് പൈലറ്റ് സജയന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സെല്‍വന്‍ ശോഭ ദമ്പതികളുടെ ആറാമത്തെ കുഞ്ഞാണ് ഇത്.

 

 

Share news
error: Content is protected !!
Scroll to Top