ഇപിക്കെതിരായ ആരോപണം; ഇന്ന് പിബി ചര്‍ച്ച ചെയ്‌തേക്കും

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ആരോപണം ദില്ലിയില്‍ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് വിശദാംശങ്ങള്‍ തേടും. എന്നാല്‍ വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇടപെടില്ല.

ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ കേന്ദ്ര തലത്തിലെ ചര്‍ച്ച ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ആരോപണം മാധ്യമ സൃഷ്ടിയെന്നും പിബിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിലെ വിഷയങ്ങളിലും ചര്‍ച്ചയുണ്ടെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ ശേഷമാണ് എംവി ഗോവിന്ദന്റെ ഈ വിശദീകരണം.

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി. ജയരാജനാണ് ആരോപണം ഉന്നയിച്ചത്.

വിവാദത്തെക്കുറിച്ച് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ വിവരം തേടിയിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ മടിക്കില്ല എന്ന സൂചനയാണ് ഇന്നലെ സീതാറാം യെച്ചൂരി നല്‍കിയത്. പൊളിറ്റ് ബ്യൂറോയുടെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല.

പിബിക്ക് മുന്നോടിയായി എകെജി ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ യെച്ചൂരിയേയും പ്രകാശ് കാരാട്ടിനെയും കണ്ടിരുന്നു. അതിന് ശേഷമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം വന്നത്.

 

Share news
error: Content is protected !!
Scroll to Top