ആലപ്പുഴ വാഹനാപകടം; കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; ബസ് ഡ്രൈവര്‍ കുറ്റക്കാരനല്ലെന്ന് പോലീസ്

ആലപ്പുഴ: കളര്‍കോടുണ്ടായ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുറ്റക്കാരനല്ലെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും പരിശോധിച്ചു. അപകടമരണങ്ങളില്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ പ്രതിചേര്‍ക്കുന്നത് സ്വാഭാവികം എന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പ്രതിചേര്‍ത്തതില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ വാഹനത്തിന്റെ ഉടമ ഷാമില്‍ ഖാനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വിളിച്ചുവരുത്തി മൊഴിയെടുക്കും. റെന്റ് എ കാര്‍ ലൈസന്‍സും പെര്‍മിറ്റും ഇല്ലാതെ ഇയാള്‍ നിയമവിരുദ്ധമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കിയത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടത്തെല്‍.

അതേസമയം മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. രാവിലെ പത്തിന് ആണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നത്. 10 വകുപ്പ് മേധാവികളെ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളാക്കി നിയമിച്ചു. ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമാണ്. തലച്ചോറിലും ആന്തരിക അവയവങ്ങളിലും ഉണ്ടായത് ഗുരുതരമായ ക്ഷതം. കൃഷ്ണദേവിനു തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കൊല്ലം സ്വദേശി ആനന്ദ് മനുവിന്റെ ആരോഗ്യനിലയില്‍ നേരീയ പുരോഗതി ഉണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച കാവാലം സ്വദേശി ആയുഷ് ഷാജിയുടേയും പാലാ സ്വദേശി ദേവനന്ദന്റെയും സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10.30ന് ആണ് ആയുഷ് ഷാജിയുടെ സംസ്‌കാര ചടങ്ങുകള്‍. മറ്റക്കയിലെ തറവാട്ട് വീട്ടില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേവനന്ദന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top