എയ്ഡ്‌സ് ബാധിതരുടെ ക്ഷേമത്തിന് വകുപ്പുകളുടെ ഏകോപനം

images (1)തിരു:സംസ്ഥാനത്തെ എച്ച്.ഐ.വി-എയ്ഡ്‌സ് ബാധിതരുടെ പുനരധിവാസ- സമാശ്വാസ- വിദ്യാഭ്യാസ പദ്ധതികള്‍ വിവിധ വകുപ്പുകളും ഏജന്‍സികളും ഏകോപിപ്പിച്ചു നടത്താന്‍ തീരുമാനമായി. ആരോഗ്യ- സാമൂഹ്യനീതി- വിദ്യാഭ്യാസ വകുപ്പുകള്‍ ഇതിന് നേതൃത്വം നല്‍കും. പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ്, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം.
എച്ച്.ഐ.വി ബാധിതര്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി സെന്ററുകളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനായി എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവരെ കേരള സാമൂഹ്യസുരക്ഷാമിഷന്‍ നിയമിക്കും. ഗുരുതരാവസ്ഥയില്‍ പരിചരണം നല്‍കുന്നതിനായി എച്ച്.ഐ.വി പോസിറ്റീവ് ആയവരെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ എംപാനല്‍ ലിസ്റ്റില്‍നിന്ന് നിയമിക്കും. ഹൈദരാബാദിലെ പ്രജ്വാല എന്ന ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ പുനരധിവാസത്തിനായി തേടും.കുടുംബശ്രീ, വനിതാ വികസന കോര്‍പ്പറേഷന്‍ എന്നിവ മുഖേനയുള്ള സ്വയം തൊഴില്‍ സംരഭങ്ങളില്‍ ഇവര്‍ക്ക് പങ്കാളിത്തം നല്‍കും. ഇവരുടെ പെന്‍ഷന്‍ തുക ഉയര്‍ത്തും. എച്ച്.ഐ.വി ബാധിതരുടെ മക്കള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രത്യാശ പദ്ധതിയിലൂടെ വിവാഹ ധനസഹായം ലഭ്യമാക്കും. പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വ്വം പദ്ധതി സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമായി.
എച്ച്.ഐ.വി-എയ്ഡ്‌സ് അവബോധം സ്‌കൂള്‍ പാഠ്യ പദ്ധതിയുടെ വിവിധ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കും. രോഗബാധയുള്ളവരോട് സമൂഹം എങ്ങനെ പെരുമാറണം എന്നതിന് പാഠ്യ പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം നല്‍കും.
എച്ച്.ഐ.വി.ബാധിതരുടെ പ്രശ്‌നങ്ങള്‍ ഉന്നതതലത്തലില്‍ സമഗ്രമായി ചര്‍ച്ച ചെയ്ത് പരിഹാര നടപടികള്‍ക്ക് രൂപം നല്‍കണമെന്ന മുഖ്യന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് യോഗം വിളിച്ചുചേര്‍ത്തത്.

Share news
error: Content is protected !!
Scroll to Top