പള്‍സര്‍ സുനിക്ക് ഫോണ്‍വിളിക്കാന്‍ സഹായം നല്‍കിയ പോലീസുകാരനെതിരെ നടപടി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഫോണ്‍വിളിക്കാന്‍ സഹായം നല്‍കിയ പോലീസുകാരനെ അറസ്റ്റ് ചെയ്തു. കളമശേരി എആര്‍ ക്യാമ്പിലെ സിപിഒ അനീഷിനെയാണ് പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച വൈകിട്ട് അറസ്റ്റ്ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു.

അറസ്റ്റിലായ പള്‍സര്‍ സുനിയെ ചോദ്യംചെയ്യാന്‍ പൊലീസ്ക്ളബ്ബില്‍ കൊണ്ടുവരുംവഴിയാണ് പൊലീസുകാരന്റെ ഫോണില്‍നിന്നു വിളിച്ചത്. ഈ ഫോണില്‍നിന്ന് ദിലീപിന് ശബ്ദസന്ദേശം അയച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ സഹായത്തോടെ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലും സംവിധായകന്‍ നാദിര്‍ഷായെയും സുനി ബന്ധപ്പെട്ടു.

പിന്നീട് തനിക്ക് തെറ്റുപറ്റിയതായി പൊലീസുകാരന്‍ അന്വേഷണസംഘത്തെ അറിയിച്ചു. മാപ്പപേക്ഷയും അന്വേഷണസംഘത്തിനു നല്‍കി. ഈ മാപ്പപേക്ഷയിലുള്ള വിവരങ്ങളും ഫോണ്‍വിളിയുടെ വിശദാംശങ്ങളും അന്വേഷണസംഘം മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയതായാണ് സൂചന. പള്‍സര്‍ സുനിക്ക് ദിലീപുമായി ബന്ധമുണ്ടെന്നതിന്റെ നിര്‍ണായക തെളിവുകളിലൊന്നാണിത്.

Share news
error: Content is protected !!
Scroll to Top