പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

തൃശൂര്‍ അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശന കേസില്‍ റിമാന്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2016 മുതല്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ജയിലില്‍ തുടരേണ്ടിവരുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നല്‍കുമെന്ന് സത്യവാങ് മൂലം നല്‍കണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്‌സോ എന്നിവയാണ് ശ്രീജിത്തിന് നേരെ ചുമത്തിയ വകുപ്പുകള്‍. അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിനു മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത് രവി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.

അറസ്റ്റിലായ ശ്രീജിത്തിന്റെ ജാമ്യം നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ശ്രീജിത്ത് രവി ഹൈക്കോടതിയെ സമീപിച്ചത്. പ്രതി നേരേെത്തയും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയത്.

Share news
error: Content is protected !!
Scroll to Top