ബലാത്സംഗക്കേസില്‍ സിദ്ദിഖിന് ആശ്വാസം;അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു.

എട്ടുവര്‍ഷം മുന്‍പ് നടന്ന സംഭവത്തിനു ശേഷം ഇപ്പോഴാണ് പരാതി നല്‍കിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിദ്ദിഖിന്റെ വേണ്ടി ഹാജരായ മുതിര്‍ന്ന മുഗുള്‍ റോത്തഗി വാദിച്ചു.

യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി പൊലീസ് വലവിരിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top