പരുത്തിപ്പാറയിലെ നൗഷാദ് മരിച്ചിട്ടില്ല;നാടുവിട്ടത് ഭയന്നിട്ടെന്ന് നൗഷാദ്

പരുത്തിപ്പാറ നൗഷാദ് തിരോധാന കേസില്‍ വന്‍ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്സാനയുടെ മൊഴി. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്ന അഫ്സാനയുടെ മൊഴി പച്ചക്കള്ളമെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

എന്തിന്‌വേണ്ടിയാണ് അഫ്‌സാന ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നതുള്‍പ്പെടെ അന്വേഷണ സംഘം തുടര്‍ന്ന് പരിശോധിക്കും.

ഭാര്യ കൂട്ടിക്കൊണ്ടുവന്ന ആളുകള്‍ തന്നെ മര്‍ദ്ധിക്കുകയായിരുന്നു. ഈ മര്‍ദ്ധനം ഭയാന്നാണ് നാടുവിട്ടത്. ഏകദേശം രണ്ട് വര്‍ഷത്തോളമായി തൊമ്മന്‍കുത്ത് എന്ന സ്ഥലത്ത് തൊടിയിലെ കൂലിപ്പണി ചെയ്ത് ജീവിച്ച് വരികയായിരുന്നുവെന്നും നൗഷാദ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനിടെ തന്നെത്തേടിയുള്ള അന്വേഷണങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

നൗഷാദ് ഇവിടെയുള്ള കാര്യം നാട്ടുകാരില്‍ ചിലര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതോടെയാണ് പ്രദേശവാസിയായ ജോമോന്‍ എന്ന പോലീസുകാരന്‍ സ്ഥലത്തെത്തി നൗഷാദിനോട് സംസാരിക്കുന്നത്. അതോടെയാണ് ഇത് നൗഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ തന്നെ കാണാതായതില്‍ പരാതി നല്‍കിയതോ ഭാര്യതന്നെ കൊലപ്പെടുത്തി കുഴിച്ച് മൂടി എന്ന് പോലീസില്‍ മൊഴി നല്‍കിയതോ ഒന്നും തന്നെ നൗഷാദ് അറിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷത്തോളമായി ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു.

തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച നൗഷാദിനെ ഉച്ചയോടെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും.

നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട് അഫ്സാനയുടെ മൊഴി പൂര്‍ണമായും കള്ളമാണെന്ന് ഇന്നലെ വൈകിട്ടോടുകൂടിയാണ് പൊലീസിന് മനസിലാകുന്നത്. കുഴിച്ചാല്‍ മൃതദേഹം ലഭിക്കുമെന്ന് ആദ്യം അഫ്സാന പറഞ്ഞിരുന്നു. വീടിനകത്തെ സ്ഥലവും ചൂണ്ടിക്കാണിച്ചിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ വന്നതോടെ കുറച്ചുകൂടി ആഴത്തില്‍ കുഴിക്കണമെന്നതടക്കം അഫ്സാന അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും തന്നെ കണ്ടെത്താന്‍ പോലീസിന് സാധിക്കാതിരുന്നത് ഏറെ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു. ഈ അനിശ്ചിതത്വമെല്ലാം നൗഷാദിനെ കണ്ടെത്തിയതോടെ അവസാനിച്ചിരിക്കുകയാണ്.

 

 

 

Share news
error: Content is protected !!
Scroll to Top