കൊലക്കേസില്‍ 4 വര്‍ഷം തടവ്; ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിക്ക് ലോക്‌സഭാംഗത്വം നഷ്ടപ്പെടും

ദില്ലി: ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിക്ക് കോടതി 4 വര്‍ഷം തടവുശിക്ഷ വിധിച്ചു. കേസില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് അഫ്‌സല്‍ അന്‍സാരി എംപി അയോഗ്യനായേക്കും. ഗാസിപൂര്‍ എംപിയാണ് അഫ്‌സല്‍ അന്‍സാരി. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതിവിധി. കേസില്‍ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതേ കേസില്‍ അഫ്‌സലിന്റെ സഹോദരനും രാഷ്ട്രീയ നേതാവുമായ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവുശിക്ഷയും 5 ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ഗാന്ധിക്ക് പിറകെ അയോഗ്യനാവുന്ന എംപിയായി മാറി അഫ്‌സല്‍ അന്‍സാരി. അഫ്‌സല്‍ അന്‍സാരി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. പാര്‍ലമെന്റ് ചട്ടങ്ങള്‍പ്രകാരം, രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവിനു ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടുമെന്നതിനാല്‍ അഫ്‌സല്‍ അന്‍സാരിയുടെ ലോക്‌സഭാ അംഗത്വം നഷ്ടപ്പെടും. അതേസമയം, രാഹുലിന്റെ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ മേയ് 2നു വാദം തുടരും. അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പൂര്‍ണേഷ് മോദിക്ക് കോടതി സമയം നല്‍കി. കേസ് ചൊവ്വാഴ്ച തന്നെ തീര്‍പ്പാക്കാം എന്നും കോടതി പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിഗ്വി വാദിച്ചിരുന്നു. എവിഡന്‍സ് ആക്ട് പ്രകാരം നിലനില്‍ക്കുന്ന തെളിവുകള്‍ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാന്‍ അനുവദിക്കണമെന്നും സിംഗ്വി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top