മൂന്നുകോടി റേഷന്‍കാര്‍ഡ് റദ്ദാക്കിയത്അ തീവഗുരുതരം: സുപ്രീംകോടതി

ന്യൂഡല്‍ഹി : ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന പേരില്‍ രാജ്യത്ത് മൂന്നുകോടിയിലധികം റേഷന്‍കാര്‍ഡ് റദ്ദാക്കിയ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. അതീവഗുരുതരവിഷയമാണ് ഇതെന്നും വിശദമായി പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്.

റേഷന്‍കാര്‍ഡ് റദ്ദാക്കിയതിനാല്‍ പല സംസ്ഥാനത്തും പട്ടിണിമരണം വ്യാപകമായെന്ന് 2017-ല്‍ ജാര്‍ഖണ്ഡില്‍ പട്ടിണി കാരണം മരിച്ച 11 വയസ്സുകാരി സന്തോഷികുമാരിയുടെ അമ്മ കോയ്ലിദേവി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന പേരില്‍ റേഷന്‍കാര്‍ഡ് റദ്ദാക്കിയതിനെത്തുടര്‍ന്നാണ് കോയ്ലിദേവിയുടെ കുടുംബം പട്ടിണിയിലായത്. ദിവസങ്ങളായി ഭക്ഷണം കിട്ടാതെയാണ് സന്തോഷികുമാരി മരിച്ചത്. കുടുംബത്തിനുണ്ടായ തീരാദുഃഖം മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് കോയ്ലിദേവി ഹര്‍ജി സമര്‍പ്പിച്ചത്.

ദേശീയതലത്തില്‍ മൂന്ന് കോടിയിലധികം റേഷന്‍കാര്‍ഡ് ഇല്ലാതായി. പല സംസ്ഥാനത്തും 10 മുതല്‍ 15 ലക്ഷംവരെ കാര്‍ഡ് റദ്ദാക്കി. മിക്കയിടത്തും പട്ടിണിമരണം വ്യാപകം. ‘ഗോത്രമേഖലകളില്‍ പലര്‍ക്കും ആധാര്‍കാര്‍ഡ് ഇല്ല എന്ന വസ്തുത സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്’ – മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നുവെന്നും നാലാഴ്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top