മന്ത്രിസഭയില്‍ 21 പേര്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം: എല്‍ഡിഎഫ്‌ സര്‍ക്കാറിന്റെ പുതിയ മന്ത്രിസഭയില്‍ 21 മന്ത്രിമാരാണ്‌ ഉണ്ടാവുകയെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു.

സിപിഐ എമ്മിന്‌ 12, സിപിഐക്ക്‌ 4, കേരള കോണ്‍ഗ്രസ്‌ എം-1, ജനതാദള്‍ എസ്‌-1, എന്‍സിപി 1, രണ്ട്‌ സ്ഥാനങ്ങളില്‍ ഘടകകഷികള്‍ രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടും. ജനാധിപത്യ കോണ്‍ഗ്രസും ഐഎന്‍എലും ആദ്യ ഘട്ടത്തിലും തുടര്‍ന്ന്‌ കേരള കോണ്‍ഗ്രസ്‌ ബി, കോണ്‍ഗ്രസ്‌ എസ്‌ എന്നിങ്ങനെയും മന്ത്രിസ്ഥാനം പങ്കിടും.

സ്‌പീക്കര്‍ സ്ഥാനം സിപിഐഎമ്മിനും ഡെപ്യൂട്ടി സ്‌പീക്കര്‍ സിപിഐക്കുമാണ്‌. ചീഫ്‌ വിപ്പ്‌ കേരള കോണ്‍ഗ്രസ്‌ എമ്മിനാണ്‌. സത്യപ്രതിജ്ഞ ആള്‍ക്കൂട്ടം ഒഴിവാക്കി 20 ന്‌ നടത്തും. 18 ാം തിയതി വൈകീട്ട്‌ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന്‌ പുതിയ എല്‍ഡിഎഫ്‌ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന്‌ സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങള്‍ ഗവര്‍ണറുമായി സംസാരിക്കുമെന്നും വിജയരാഘവന്‍ അറിയിച്ചു.

ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ്‌ ദേവര്‍കോവിലും ആദ്യടേമില്‍ മന്ത്രിമാരാകും. കേരള കോണ്‍ഗ്രസ്‌ ബിയിലെ ഗണേഷ്‌ കുമാറും കോണ്‍ഗ്രസ്‌ എസിലെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.

കെ കൃഷ്‌ണന്‍കുട്ടിയെ മന്ത്രിയായി ജനതാദള്‍(എസ്‌) തീരുമാനിച്ചു. കേരള കോണ്‍ഗ്രസ്‌ എമ്മില്‍ റോഷി അഗസ്‌റ്റിന്‍ മന്ത്രിയാകുമെന്നും ഡോ. എന്‍ ജയരാജ്‌ ചീഫ്‌ വിപ്പ്‌ പദവി വഹിക്കുമെന്നുമാണ്‌ സൂചന.

Share news
error: Content is protected !!
Scroll to Top