സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി അനുവദിച്ചു. അടുത്ത 25 വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. യുദ്ധത്തിന് ശേഷം വന്‍ വിലക്കയറ്റമാണുള്ളത്. കാലാവസ്ഥാ വ്യാതിയാനത്തിന്റേയും, പ്രകൃതി ദുരന്തങ്ങളുടേയും ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി വരുമാനത്തിലെ വളര്‍ച്ച വീണ്ടെടുപ്പ് ഉണ്ടാകുന്നതിന്റെ സൂചനയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ‘പ്രതിസന്ധികള്‍ അവസാനിച്ചുവെന്നല്ല പറയുന്നത്. കൊവിഡിന്റെ നാലാം തരംഗം ഉണ്ടായേക്കാം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റവും, സംസ്ഥാനത്തെ ബാധിക്കുന്ന മറ്റ് പ്രതിസന്ധികളും ഉടലെടുത്തേക്കാം. പക്ഷേ, പ്രതിസന്ധികള്‍ വന്നാലും അവയെ ഒന്നിച്ച് നിന്ന് അതിജീവിക്കാനുള്ള ആത്മവിശ്വാസം കേരളം ആര്‍ജിച്ചു’- ധനമന്ത്രി പറഞ്ഞു.
വിലക്കയറ്റത്തെ നേരിടാന്‍ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വളരെ വലുതാണ്. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വര്‍ധിപ്പിക്കാനായെന്നും ആ നല്ല മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു.




