ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ 127 മരണം

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം കാണികള്‍ മൈതാനത്തേക്കിറങ്ങിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ കൊല്ലപ്പെട്ടു. 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാന്‍ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യന്‍ പൊലീസ് അറിയിച്ചു. ചിരവൈരികളായ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്.

മത്സരത്തില്‍ പെര്‍സെബയ 3-2ന് വിജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്‌സിയുടെ ആരാധകര്‍ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ആരാധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചതെന്ന് ഈസ്റ്റ് ജാവ പോലീസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ ടോപ്പ് ലീഗ് ബിആര്‍ഐ ലിഗ 1 മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ (പിഎസ്എസ്‌ഐ) അറിയിച്ചു. നിരവധിപേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നെന്നും ഇരകളുടെ കുടുംബങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top