സുബ്രഹ്മണ്യന്‍ വധം ലീഗ് പ്രവര്‍ത്തകന് ജീവപര്യന്തം

മഞ്ചേരി:  സിപിഎം പ്രവര്‍ത്തകന്‍ പെരിന്തല്‍മണ്ണ പാതായ്ക്കര നെല്ലിക്കുന്നത്ത് സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി മുസ്ലീം ലീഗ് പ്രവര്‍ത്തകനായ കളത്തില്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞീതു(55)വിന് ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും.രണ്ടും മൂന്നും പ്രതികളായ കുന്നപ്പള്ളി കള്ളിപറമ്പില്‍ അലി(58) പാതായ്ക്കര കള്ളിപറമ്പില്‍ അലി(59) എന്നിവര്‍ക്ക് ആറു വര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. മഞ്ചേരി മൂന്നാം അതിവേഗ കോടതിയുടെതാണ് വിധി.
2006 ഏപ്രില്‍ 11നാണ് സംഭവം നടന്നത് നിയമസഭ തിരഞ്ഞെടുപ്പ് ചിഹ്നം ചുവരില്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാതായ്ക്കര വായനശലയ്ക്ക് സമീപം തലേന്ന് നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു.
സംഭനദിവസം മദ്രസയിലെ നബിദിന പരിപാടിക്ക് പോവുകയായിരുന്ന സുബ്രഹ്മണ്യനെയും സുഹൃത്ത് പടിക്കല്‍ പുരയ്ക്കല്‍ വാസുദേവനെയും (32) രാത്രി 9ന് മൂക്കിലപ്ലാവ് ജങ്ഷനില്‍ പ്രതികള്‍ രാഷ്ട്രീയ വിരോധത്താല്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇരുവരെയും അടിച്ചുവീഴ്ത്തി കത്തികൊണ്ടുകുത്തി. ആശുപത്രിയിലെത്തിക്കുംമുമ്പേ സുബ്രഹ്മണ്യന്‍ മരിച്ചു.

രക്തം പുരണ്ട കത്തിയുള്‍പ്പെടെ 18 തെളിവുവസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കി. കത്തിയിലെ രക്തം സുബ്രഹ്മ്യണന്റേതുതന്നെയാണെന്ന് രാസപരിശോധനയില്‍ തെളിഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 (കൊലപാതകം), 326 (അടിച്ചു പരിക്കേല്‍പ്പിക്കല്‍), 324 (മാരകമായി ക്ഷതമേല്‍പ്പിക്കല്‍) എന്നീ വകുപ്പുകളാണ് ഒന്നാംപ്രതി കുഞ്ഞിമുഹമ്മദിനുമേല്‍ ചുമത്തിയത്. 19 സാക്ഷികളെ വിസ്തരിച്ചു.   പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി ശ്രീധരന്‍ നായര്‍, എം രാജേഷ് എന്നിവര്‍ ഹാജരായി.

Share news
error: Content is protected !!
Scroll to Top